സ്പാനിഷ് അർമാഡം! യൂറോ കപ്പ്, ഒളിംപിക്സ് സ്വർണം, ലോകകപ്പ്: എല്ലാം ഇനി ‘‘ടീം സ്പെയിനിന്റെ’ കയ്യിൽ ഭദ്രം

നാവികയോദ്ധാക്കളുടെ ഐതിഹാസിക സൈന്യമായിരുന്ന ‘സ്പാനിഷ് അർമാഡ’ യുദ്ധമുഖത്തു സ്വീകരിച്ചിരുന്ന ചില മുറകളുണ്ട്. ചന്ദ്രക്കലയുടെ ആകൃതിയിൽ ഒന്നിച്ചു മുന്നോട്ടു നീങ്ങും. ഹ്രസ്വദൂരത്തേക്കു നിറയൊഴിക്കുന്ന പീരങ്കികൾ മാത്രം കപ്പലിൽ കരുതും, കാറ്റും ഒഴുക്കും സാഹചര്യവും നോക്കി ക്ഷമയോടെ സഞ്ചരിക്കും, ശത്രുവിന്റെ തൊട്ടരികിൽ ഒന്നിച്ചെത്തി വെടിയുതിർക്കും. അർമാഡ ചരിത്രത്തിൽ മറഞ്ഞു നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും യുദ്ധതന്ത്രങ്ങൾ രക്തത്തിലൂടെ തലമുറകൾ കടന്നൊഴുകി സ്പാനിഷ് ഫുട്ബോളിൽ സംഗമിച്ചതു 2010ൽ ലോകം കണ്ടു. നാവിക യുദ്ധതന്ത്രങ്ങളുടെ കാൽപന്തു രൂപമായ ‘ടിക്കി ടാക്ക’ അവർക്കു കിരീടം സമ്മാനിച്ചു.യഥാർഥ അർമാഡയ്ക്കു സംഭവിച്ച വിധിപോലെ അവർ പിന്നീടു തകർന്നടിഞ്ഞു. അടുത്ത ഓരോ ലോകകപ്പിലും അദ്യശ്യ അർമാഡ (ഇൻവിസിബിൾ അർമാഡ) എന്ന പരിഹാസപ്പേരുമായി മടങ്ങി. എന്നാൽ, ഇത്രയും കാലം അദൃശ്യമായത് ഇക്കുറി ദൃശ്യമായി. തിരകൾക്കുള്ളിൽ നിന്നൊരു മുങ്ങിക്കപ്പൽ പൊന്തുന്ന കണക്കെ ചുറ്റുപാടും തച്ചുതകർത്തൊരു വരവ്!കളി ജയിക്കാൻ കഴിവു മതി, ടൂർണമെന്റ് ജയിക്കാൻ ടീം വർക്ക് വേണമെന്നു പറഞ്ഞതു ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദനാണ്. ഇതിന്റെ അങ്ങേയറ്റത്തെ പ്രായോഗിക രൂപമാണ് ഈ ലോകകപ്പിലെ സ്പാനിഷ് ടീം.ലയണൽ മെസ്സി, എർലിങ് ഹാളണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ, കിലിയൻ എംബപെ തുടങ്ങിയ വലിയ പേരുകളിലേക്ക് അതതു ടീമുകളുടെ ലൈംലൈറ്റ് പതിഞ്ഞപ്പോൾ ടീമിന്റെ പേരിലാണു സ്പെയിൻ മിന്നിയത്; യമാൽ ഉണ്ടായിരുന്നിട്ടു പോലും.ഗോൾഡൻ ബൂട്ട് പട്ടികയിൽ സ്പാനിഷ് താരങ്ങളാരും മത്സരമുഖത്തില്ല. പക്ഷേ, വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടിയല്ലാത്ത ചില കണക്കുകളിൽ അവർ ഏറെ മുന്നിലാണ്. സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങി ഒന്നിലേറെ നോക്കൗട്ട് വിജയഗോൾ നേടിയ ഏക താരമായി മിക്കൽ മെറീനോ, വിജയകരമായ പാസുകളുമായി റോഡിയുടെ മധ്യനിര ഭരണം, ഗോൾകീപ്പർ നൊസ്റ്റ് സിമോന്റെ തകർപ്പൻ സേവുകൾ. ഡ്രിബിളുകളുടെ എണ്ണത്തിൽ മെസ്സിയോട് മത്സരിച്ച യമാൽ.. സ്പാനിഷ് ടീം ലോകകപ്പിനെ കടലായി കണ്ടു, തങ്ങളെ അർമാഡയായും. ഒന്നിച്ചു തുഴഞ്ഞും പോരടിച്ചും അവർ വിജയ തീരമണഞ്ഞു.
