മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ ശോച്യാവസ്ഥയിൽ; വിദ്യാർത്ഥികളേക്കാൾ മികച്ച സൗകര്യം മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്കെന്ന് സിജെപി.

മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ ശോച്യാവസ്ഥയിൽ; വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് സിജെപി
മുംബൈ/ലാത്തൂർ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോച്യാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദിപ്കെ രംഗത്ത്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മൃഗങ്ങളേക്കാൾ മോശം സാഹചര്യത്തിലാണ് കഴിയുന്നതെന്നും മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും കുട്ടികളേക്കാൾ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ സ്ഥാനം രാജിവെക്കണമെന്നും ദിപ്കെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സിജെപി നടത്തുന്ന ‘സ്കൂൾ ഠീക് കരോ’ (School Thik Karo) പ്രചാരണത്തിന്റെ ഭാഗമായി ലാത്തൂർ ജില്ലയിലെ ഔസ താലൂക്കിലുള്ള ഉജനി ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, ആവശ്യത്തിന് ബെഞ്ചുകളോ ശുചിമുറികളോ ഇല്ലാത്ത അവസ്ഥ, സ്കൂളുകളിലേക്ക് സുരക്ഷിതമായ റോഡുകളുടെ അഭാവം എന്നിവ സ്കൂളുകളിൽ രൂക്ഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജനപ്രതിനിധികളും മന്ത്രിമാരും ജനങ്ങളോട് പൂർണമായും മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ദിപ്കെ മുന്നറിയിപ്പ് നൽകി.
