ചോദ്യപേപ്പർ മാറി നൽകി; പിഎസ്സി ലാസ്റ്റ് ഗ്രേഡ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന് പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. ചോദ്യ പേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കി. കമ്പനി, ബോർഡ് എന്നിവിടങ്ങളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷകളാണ് പരീക്ഷാ നടത്തിപ്പിലെ വീഴ്ച മൂലം റദ്ദാക്കേണ്ടിവന്നത്. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷകൾ റദ്ദാക്കാൻ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്താനായിരുന്നു തീരുമാനം.
ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇരുവിഭാഗത്തിനും വ്യത്യസ്ത ചോദ്യപേപ്പറുകളും തയാറാക്കിയിരുന്നു. എന്നാൽ, ആലപ്പുഴയിലെ ഒരു സെന്ററിൽ രാവിലെ നടന്ന പരീക്ഷയ്ക്ക് നൽകിയത് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. പ്രാഥമിക പരീക്ഷകൾ റദ്ദാക്കിയതോടെ ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലാണ്.
ചോദ്യപേപ്പർ നേരത്തെ തന്നെ പുറത്തായ പശ്ചാത്തലത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ അടിയന്തരമായി റദ്ദാക്കാൻ പിഎസ്സി തീരുമാനിച്ചത്. അതേസമയം, വീഴ്ച സംഭവിച്ച ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ രാവിലത്തെ പരീക്ഷ വീണ്ടും നടത്തുമെന്നും എന്നാൽ മറ്റ് സ്ഥലങ്ങളിൽ രാവിലെ നടന്ന പരീക്ഷയുടെ ഉത്തരങ്ങൾ സാധാരണ നിലയിൽ മൂല്യനിർണയം നടത്തുമെന്നും പിഎസ്സി അറിയിച്ചു.
അതേസമയം മറ്റു ജില്ലകളിലും ചോദ്യപേപ്പർ ചോർന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ആലപ്പുഴയിൽ ഒരു കേന്ദ്രത്തിൽ മാത്രം ചോദ്യ പേപ്പർ മാറി പോയെന്നാണ് പിഎസ്സിയുടെ നിലപാട്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി അറിയിക്കുന്നു. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം. രാവിലെ നടന്ന പരീക്ഷയിൽ ആലപ്പുഴയിൽ മാത്രമായിരിക്കും വീണ്ടും പരീക്ഷ നടത്തുക. മറ്റു കേന്ദ്രങ്ങളിൽ നടന്ന പരീക്ഷകൾ സ്വാഭാവിക രീതിയിൽ മൂല്യനിർണയം നടത്തും.
