എയർ ഇന്ത്യ പൈലറ്റ് ഫുക്കെറ്റ്-ഡൽഹി വിമാന യാത്രയ്ക്കിടെ ഉറങ്ങിയത് 30-35 മിനിറ്റ്!

ഫുക്കെറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പ്രകോപനപരമായ ആകാശച്ചുഴിയും വിമാനത്തിന്റെ ഉയരം പെട്ടെന്ന് താഴേക്ക് പോയ സംഭവത്തിലും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യാത്രയ്ക്കിടെ താൻ 30 മുതൽ 35 മിനിറ്റ് വരെ ഉറങ്ങിയതായി വിമാനത്തിലെ കമാൻഡർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഉറക്കമുണർന്ന് വാഷ്റൂം ഉപയോഗിച്ച ശേഷം തിരികെ എത്തിയപ്പോഴാണ് സംഭവം.
എയർകണ്ടീഷണർ സിസ്റ്റത്തെക്കുറിച്ച് ഫസ്റ്റ് ഓഫീസറുമായി ചർച്ച ചെയ്യുന്നതിനിടയിലാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചത്. കുലുക്കത്തിന്റെ ആഘാതത്തിൽ താൻ കോക്ക്പിറ്റ് തറയിലേക്ക് തെറിച്ചുവീണതായും പൈലറ്റ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിലാണ് പൈലറ്റ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.
കുടുംബപ്രശ്നങ്ങൾ കാരണം കുറച്ചുകാലമായി കടുത്ത ഉറക്കമില്ലായ്മ അനുഭവപ്പെട്ടിരുന്നതായും കുടുംബ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചിരുന്നുവെന്നുമാണ് പൈലറ്റിന്റെ വിശദീകരണം. ഫുക്കെറ്റിലെ വിശ്രമവേളയിലും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിച്ച മരുന്ന ഏതാണെന്നോ എത്ര നാളായി ഉപയോഗിക്കുന്നുണ്ടെന്നോ വ്യക്തമാക്കാൻ പൈലറ്റ് തയ്യാറായിട്ടില്ല.
ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം നടത്തിയ പ്രിലിമിനറി പരിശോധനയിൽ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവായിരുന്നു. തുടർ പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒഡീഷ തീരത്ത് വെച്ച് വിമാനത്തിൽ ഹൈഡ്രോളിക് മർദ്ദം കുറയുകയും ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും ചെയ്തതായി സെൻട്രൽ ഫെസ്റ്റ് ഡിസ്പ്ലേ സിസ്റ്റം (CFDS) ലോഗുകൾ വ്യക്തമാക്കുന്നു. 36,160 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം നിമിഷങ്ങൾക്കകം 35,800 അടിയിലേക്ക് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഫ്ലൈറ്റ്റഡാർ ഡാറ്റയും സ്ഥിരീകരിക്കുന്നു. പെട്ടെന്നുണ്ടായ കുലുക്കത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
