ഇറാനില്‍ വന്‍ നാശനഷ്ടം : തുടര്‍ച്ചയായ ഏഴാം രാത്രിയും യുഎസ് ആക്രമണം ; അതിശക്തമായി തിരിച്ചടിക്കുമെന്ന് ടെഹ്റാന്

ടെഹ്റാന്: മദ്ധ്യേഷ്യയില്‍ ശക്തമായ സംഘര്‍ഷം തുടരുന്നതിനിടയില്‍ തുടര്‍ച്ചയായി ഏഴാംരാത്രിയിലും ഇറാന് മേല്‍ അമേരിക്കയുടെ ആക്രമണം. അതിശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇറാന് കൂടി വ്യക്തമാക്കിയതോടെ മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കി.
ഇരുഭാഗവും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്റെ സൈനിക ശേഷി തകര്‍ക്കുന്നത് ലക്ഷ്യമിട്ട് അമേരിക്കന്‍ സേന ഏഴാം രാത്രിയും ഇറാനെതിരെ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സിലെ ഒരു പോസ്റ്റില്‍ അറിയിച്ചു. യുഎസ് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇറാന് ആരോപിക്കുകയും ആക്രമണം തുടര്‍ന്നാല്‍ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍ ഉണ്ടായത്.
സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി ഇറാന് ആരോപിച്ചു. ഹൊര്മുസ്ഗാന് പ്രവിശ്യയിലെ ഷാഹിദ് മിര്‍സായ് തുരങ്കം, ബന്ദര്‍ അബ്ബാസ്-സിര്‍ജാന്‍ റൂട്ടിലെ രുദ്ഖാനേ ഷൂര്‍ പാലം, മിനാബ്-രുദാന്‍ റോഡിലെ ഒരു പാലം എന്നിവയുള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് തുരങ്കം അടച്ചതായും പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതായും പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹൊര്മുസ്ഗാന് പ്രവിശ്യയില്‍ യുഎസ് വ്യോമാക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര് കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 12:35 ന് യസ്ദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണം നടന്നതായി ഇറാനിയന്‍ പ്രവിശ്യാ ഉദ്യോഗസ്ഥന് പറഞ്ഞു.
ബോംബാക്രമണം വാരാന്ത്യത്തിലും തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് ‘പൂര്‍ണ്ണ തോതിലുള്ള പ്രത്യാക്രമണം’ നേരിടേണ്ടിവരുമെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉപദേശകന് മുന്നറിയിപ്പ് നല്കി. ഹൊര്‍മുസ് കടലിടുക്കിന് സമീപമുള്ള നിരീക്ഷണ ഗോപുരം യുഎസ് തകര്‍ത്തതിന് പിന്നാലെ, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങള്‍ക്ക് നേരെയും ടെഹ്റാന് ഭീഷണി മുഴക്കിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച ദക്ഷിണ ഇറാനിലുടനീളം യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായത്. അഹ്വാസ്, ഖേഷ്ം, ബുഷെഹര്‍, ദഷ്ടി, ബോസ്താന്‍, സിരിക്, ബന്ദര്‍ ഇ ലെങ്കെ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതില്‍ ബന്ദര്‍ അബ്ബാസിലാണ് ഏറ്റവും കനത്ത നാശനഷ്ടമുണ്ടായത്. ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ബന്ദര്‍ അബ്ബാസിലുണ്ടായ ആക്രമണത്തില്‍ കഹൂറെസ്താന് പാലം, ഒരു റെയില്‍വേ സ്റ്റേഷന്, ഒരു കമ്മ്യൂണിക്കേഷന്‍ ടവര്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടാകുകയും രണ്ട് പേര് കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ വൈദ്യുതി തടസ്സവും നേരിട്ടു.
ഹൊര്മുസ്ഗാന് പ്രവിശ്യയിലെ ആറ് പാലങ്ങള്‍, ഇറാന്‍ഷഹര്‍ വിമാനത്താവളം, സെംനാനിലെ സിവിലിയന്‍ എയര്‍പോര്‍ട്ട് കെട്ടിടം, ദെഹ്ലോറാനിലെ കുപ്പിവെള്ള പ്ലാന്റ്, ഖൊണ്ടാബ് ഹെവി-വാട്ടര്‍ ഫെസിലിറ്റിക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. അഹ്വാസിലെ ബഗായി സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഇരുനൂറിലധികം രോഗികളെ അവിടെ നിന്നും ഒഴിപ്പിച്ചതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
